എരുമേലി: പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാത്രം പങ്കെടുത്താൽ മതിയെന്ന് അംഗങ്ങൾക്ക് യുഡിഎഫ് വിപ്പ് നൽകി. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാകുമെന്നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് യോഗം മാത്രം നടക്കുമെന്നും വ്യക്തമായി.
24 അംഗ എരുമേലി പഞ്ചായത്ത് ഭരണസമിതിയിൽ 14 അംഗങ്ങളുള്ള യുഡിഎഫ് വിട്ടുനിന്നാൽ ക്വോറം തികയില്ല. പകുതി അംഗങ്ങളായ 12 പേർ പങ്കെടുത്താലാണ് ക്വോറമാവുക. പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമാണ്. യുഡിഎഫിൽ പട്ടിക വർഗ പ്രതിനിധിയില്ല. ഇത് കൊണ്ടാണ് യുഡിഎഫ് വിട്ടുനിൽക്കാൻ തീരുമാനം കൈക്കൊണ്ടത്. യുഡിഎഫ് വിട്ടുനിൽക്കുന്നതോടെ ക്വോറമില്ലെന്ന് അറിയിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരണാധികാരി റദ്ദാക്കി പ്രഖ്യാപിക്കുന്നതിലേക്ക് എത്തും.
ഉച്ചയ്ക്ക് ശേഷമാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് സ്ഥാനം വനിതയ്ക്കാണ്. യുഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആരെന്ന് ഇതുവരെ തീരുമാനിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇന്നു രാവിലെ യോഗം ചേർന്ന് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അറിയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫിൽ ചേനപ്പാടി വാർഡ് അംഗം സുധ വിജയൻ, ബിജെപിയിലെ മൂക്കൻപെട്ടി വാർഡ് അംഗം പി.എസ്. സുരണ്യ എന്നിവരാണ് സ്ഥാനാർഥികളായി ഇടതുപക്ഷത്തും ബിജെപിയിലും നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഇന്നു രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിട്ടുനിന്നാൽ ക്വോറം ഇല്ലാത്തതുമൂലം തെരഞ്ഞെടുപ്പ് നടത്താനാകാതെ യോഗം റദ്ദാകുമെങ്കിലും പിറ്റേന്ന് ക്വോറം ഇല്ലാതെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് പഞ്ചായത്ത് രാജ് നിയമവ്യവസ്ഥ. യുഡിഎഫ് വിട്ടുനിന്നാൽ ഈ ചട്ടം പ്രകാരം നാളെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.
പട്ടികവർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആകെ രണ്ടു പേരാണ് പട്ടികവർഗ പ്രതിനിധികളായി ജയിച്ചിട്ടുള്ളത്. ഒരാൾ ഏഴ് അംഗങ്ങളുള്ള ഇടതുപക്ഷത്തുള്ള ഒരു സിപിഎം അംഗമായ ശ്രീനിപുരം വാർഡിൽ ജയിച്ച അമ്പിളി സജീവനാണ്. മറ്റൊരാൾ രണ്ട് അംഗങ്ങളുള്ള ബിജെപിയിൽ ഉമിക്കുപ്പ വാർഡിൽനിന്നു ജയിച്ച കെ.കെ. രാജനാണ്.
നാളെ യുഡിഎഫ് വിട്ടുനിന്നാലും ക്വോറം ഇല്ലെന്ന കാരണം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബാധകമാകില്ല. എൽഡിഎഫിലെ അമ്പിളി സജീവനും ബിജെപിയിലെ കെ.കെ. രാജനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് ഇരു മുന്നണി നേതൃത്വങ്ങളും അറിയിച്ചിട്ടുള്ളത്. ഏഴ് അംഗങ്ങളുള്ള എൽഡിഎഫിലെ അമ്പിളി സജീവനാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ളത്.
24 ഭരണസമിതിയിൽ കോൺഗ്രസ് -11, മുസ്ലിം ലീഗ്-രണ്ട്, ആർഎസ്പി-ഒന്ന് എന്നിങ്ങനെ യുഡിഎഫിന് 14 അംഗങ്ങളുണ്ട്. എൽഡിഎഫിൽ സിപിഎം-അഞ്ച്, സിപിഐ-രണ്ട് എന്നിങ്ങനെ ഏഴും ബിജെപിക്ക് രണ്ട് അംഗങ്ങളും ഇതു കൂടാതെ ഒരു സ്വതന്ത്രനുമുണ്ട്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക്,
ഗ്രാമപഞ്ചായത്തുകളിൽ
തീരുമാനമായി
കാഞ്ഞിരപ്പള്ളി: ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ് സ്ഥാനം തീരുമാനമായി. യുഡിഎഫിന് ഭരണം ലഭിച്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ കാഞ്ഞിരപ്പള്ളി ഡിവിഷനില്‍നിന്ന് വിജയിച്ച പി.എ. ഷെമീര്‍ അധ്യക്ഷനാകും. ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയാണ് പി.എ. ഷെമീര്‍. ചേനപ്പാടി ഡിവിഷനില്‍നിന്ന് വിജയിച്ച റോസമ്മ ആഗസ്തി വൈസ് പ്രസിഡന്റാകും. 16 ഡിവ ിഷനുകളുള്ള ബ്ലോക്ക് പഞ്ചായത്തില്‍ 13 ഡിവിഷനുകളും നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍നിന്ന് വിജയിച്ച സുനി ജോസഫ് പത്യാല പ്രസിഡന്റാകും. വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആദ്യ ടേം കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എട്ടാം വാര്‍ഡംഗമായ സുനില്‍ തേനംമാക്കലിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍, മൂന്ന് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസും വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി അവകാശം ഉന്നയിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയ പാറത്തോട് പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ നിന്ന് വിജയിച്ച സിപിഎമ്മിലെ അന്നമ്മ വര്‍ഗീസ് പ്രസിഡന്റാകും. ഇവിടെ വനിതയ്ക്കാണ് പ്രസിഡന്റ് സ്ഥാനം. കേരള കോണ്‍ഗ്രസ്-എമ്മിലെ ഡയസ് കോക്കാട്ട് വൈസ് പ്രസിഡന്റാകും. ടേം വ്യവസ്ഥയില്‍ ഒന്നര വര്‍ഷം സിപിഐക്കും പ്രസിഡന്റ് സ്ഥാനം ലഭിക്കും.